Saturday, August 20, 2011

എന്‍റെ നഷ്ട സ്വപ്നം ....

        ഇന്നലെ ഉറക്കത്തിലും  കര്‍ത്താവ്‌ തമ്പുരാന്‍ എന്‍റെ അടുത്ത് വന്നു. ഇന്നലെ മാത്രമല്ല, എന്നും വരാറുണ്ട് .  ഞങ്ങള്‍ ഓരോ കാര്യങ്ങളും കഥകളും  പറഞ്ഞു അങ്ങനെ ഇരിക്കും  .. ചിലപ്പോള്‍ ഗൗരവമായ  കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.. ചിലപ്പോള്‍ ഒരുമിച്ചു പാട്ട് പാടും...   ഒരിക്കല്‍ കടിച്ചാല്‍ പൊട്ടാത്ത സംഗതികള്‍ ഉള്ള പാട്ട്  ഞാന്‍ പാടിയപ്പോള്‍ പുള്ളിക്കാരന്‍ ചോതിച്ചു...  ''നീ സന്തോഷ്‌ പണ്ടിറ്റിനു പഠിക്കുന്നുണ്ടോ''..  എന്ന്.  കഴിഞ്ഞ ദിവസം കര്‍ത്താവ്‌ എനിക്ക് ഒരു ഓഫര്‍ തന്നു. അറബി കഥകളിലൊക്കെ കാണുന്നത് പോലെ എനിക്കിഷ്ടമുള്ള വരം ചോതിക്കാനുള്ള അവസരം. വിശ്വാസം വരാത്ത പോലെ നിന്ന എന്നോട് കര്‍ത്താവ്‌ പറഞ്ഞു... ''കാര്യമായിട്ട് പറഞ്ഞതാണ്...  ചോതിച്ചോളൂ...''  കളി പറഞ്ഞതല്ലെന്നു മനസിലായപ്പോള്‍  .. തമാശ വിട്ട് ഞാന്‍ ചോതിക്കാന്‍ തീരുമാനിച്ചു... ഒരു പാട് കാലമായി മനസ്സിലുണ്ടായിരുന്ന ആഗ്രഹം ചോതിച്ചു...


            '''എനിക്ക് ഒരിക്കല്‍ കൂടി ആ പഴയ കുഞ്ഞു കുട്ടി ആകണം. നിറയെ പൂക്കളും  ചെടികളും ഉള്ള പഴയ മുറ്റത്ത്‌ എനിക്ക് ഓടി കളിക്കണം...  പേര മരത്തില്‍ കയറി ഇരുന്നു കുരങ്ങനെ പോലെ പേരക്ക പറിച്ചു കടിച്ചു തിന്നണം. ഉപ്പു ശോടി കളിക്കണം. അയലത്തെ പിള്ളേരുടെ കൂടെ മരം പിടിച്ചു കളിയും കണ്ണ് പൊത്തി കളിയും കളിക്കണം.  വെളിച്ചങ്ങയില്‍ ഈര്‍കില്‍ കുത്തി കറക്കി കളിക്കണം. .. കോലും വടിയും, കൊത്തം കല്ലും  കളിക്കണം.  ചിരട്ടയില്‍ ചോറും കറിയും വച്ച് കളിക്കണം.  മുറ്റത്തെ ചളിവെള്ളത്തില്‍ ചാടി കരയും കുളവും കളിക്കണം.. പ്ലാസ്റ്റിക്‌ കുപ്പി മുറിച്ചു വണ്ടിയാക്കി   എല്ലാവരെയും പിന്നില്‍ വരിവരിയായി നിറുത്തി വിലസണം..  വണ്ടിയില്‍ കേറാതവനോട് വഴക്ക് പിടിക്കണം  .. എല്ലാം കഴിഞ്ഞു തൊടിയിലെ കുളത്തില്‍ ചാടി കാക്ക കളിച്ചു രസിക്കണം.. ''''  ...........ഒന്ന് നിറുത്തി ..വിദൂരതയില്‍ നിന്ന് കണ്ണെടുത്ത്‌ കര്‍ത്താവിനെ ഒന്ന് നോക്കി..

Saturday, August 13, 2011

ഒരിക്കല്‍ കൂടി എഴുതട്ടെ ......നിനക്കായ്

പ്രിയപ്പെട്ട സഫിയ.....
                          ഇങ്ങനെ വിളിക്കുന്നതില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക. കാരണം ഇനി ഈ ജന്മത്തില്‍ എനിക്ക് ഇങ്ങനെ വിളിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇന്ന് നീ ഏറ്റവും കൂടുതല്‍ വെറുക്കുന്നത് ചിലപ്പോള്‍ എന്നെയായിരിക്കും.. അത്രമാത്രം നീ എന്നെ സ്നേഹിച്ചിരുന്നെന്നു എനിക്കറിയാം. എന്നോടുള്ള വെറുപ്പ്‌ കൊണ്ട് ഇത് വായിക്കാതെ കളയരുത് . വായിക്കുമെന്ന പ്രതീക്ഷയില്‍ ഞാന്‍ എഴുതട്ടെ.. .എന്നെ എത്ര വെറുത്താലും ഞാന്‍ നിന്നെ കുറ്റപെടുത്തില്ല .. അത്ര വലിയ തെറ്റാണു ഞാന്‍ നിന്നോട് ചെയ്തത്. പിന്നാലെ നടന്നു സ്നേഹം പിടിച്ചു വാങ്ങി പ്രതീക്ഷകളും സ്വപ്നങ്ങളും തന്നു ..ഒടുവില്‍ കയ്യിയോഴിഞ്ഞവനാണ്. .. സ്നേഹിച്ചിരുന്ന കാലത്ത് പറഞ്ഞ തേനൂറും വാക്കുകളും, ഒരുമിച്ചിരുന്നു കണ്ട സ്വപ്നങ്ങളും ഇന്നും മറന്നിട്ടില്ല.. എന്നിട്ടും നിന്നെ വെറുപ്പാണെന്നും എന്നെ മറക്കണമെന്നും ഞാന്‍ പറയാനുണ്ടായ സാഹചര്യം നീ അറിയണം. നിന്റെ ബാപ്പ പറഞ്ഞത് കൊണ്ടാണ് ഞാന്‍ അന്ന് അങ്ങനെ പറഞ്ഞത്.. നിന്റെ കല്യാണം ഏതോ വലിയ വീട്ടിലെ പയ്യനുമായി നടത്തണമെന്നും .. അതിനു വേണ്ടി ഞാന്‍ നിന്നെ മറക്കണമെന്നും നിന്റെ ബാപ്പ എന്നോട് പറഞ്ഞു... എങ്ങെനെയെങ്കിലും നീ എന്നെ വെറുക്കാന്‍ വേണ്ടിയാണ് ഞാന്‍ അന്ന് എന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞു മാറിയത്.. അന്ന് ഞാന്‍ അങ്ങനെ ചെയ്തില്ല എങ്കില്‍ നിന്റെ ബാപ്പ എന്റെ പെങ്ങളുടെ കല്യാണം മുടക്കുമായിരുന്നു. അങ്ങനെ വല്ലതും സംഭവിച്ചാല്‍ എന്റെ കുടുംബത്തെയും .., ചിലപ്പോള്‍ .. സുഖമില്ലാത്ത എന്റെ ഉപ്പയെ തന്നെ എനിക്ക് നഷ്ടപെടുമെന്നു ഞാന്‍ ഭയന്നു. നിന്റെ ബാപയുടെ പിടിവാശി സ്വഭാവവും .. അയാള്‍ക് പള്ളി കമ്മിടിയിലും..നാട്ടിലും ഉള്ള പിടിപാടും നിനക്കറിയാവുന്നതല്ലേ.. പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യും... എനിക്ക് വേറെ വഴിയില്ലാത്തത് കൊണ്ടാണ് ഞാന്‍ നിന്നെ വേദനിപ്പിച്ചത്.. ഇതൊന്നും ഒരിക്കലും നീ അറിയില്ലെന്ന് നിന്റെ ബാപ്പക്ക് ഞാന്‍ വാക്ക് കൊടുത്തിരുന്നു... എന്നാലും എന്നെങ്കിലും നിന്റെ ബാപ്പക്ക് നല്ലത് തോന്നുമെന്നും.. നമ്മള്‍ ഒന്നാവുമെന്നും ഞാന്‍ സ്വപ്നം കണ്ടിരുന്നു. പിന്നെ ആരോ പറഞ്ഞു നിന്റെ കല്യാണ വിവരം ഞാന്‍ അറിഞ്ഞു... ഈ ജീവിതം തന്നെ വേറുത്തുപോയ നിമിഷം.. .........ഒറ്റക്കിരുന്നു ഒരുപാട് കരഞ്ഞു... സകല ദൈവങ്ങളെയും പഴിച്ചു... ഈ ജീവിതം എനിക്കെന്തിനു തന്നെന്ന് ചോതിച്ചു..... ഉള്ളില്‍ തട്ടിയുള്ള എന്റെ ചോദ്യം ദൈവം കേട്ടു എന്ന് തോന്നുന്നു... അത് കൊണ്ടാണ് നിന്റെ ബാപ്പക്ക് കൊടുത്ത വാക്ക് തെറ്റിച്ചു കൊണ്ട് ഞാനിതൊക്കെ നിന്നെ അറിയിക്കുന്നത്... ചിലപ്പോള്‍ നിന്റെ സ്നേഹത്തെ തട്ടി തെറിപ്പിച്ചതിനുള്ള ശിക്ഷയായിരിക്കും... അല്ലെങ്കില്‍ നീയില്ലാത്ത ഈ ജീവിതം വേണ്ടെന്നു എന്നെപോലെ ദൈവത്തിനും തോന്നി കാണും ..... അന്ന് ഇത്തിരി വേദനിച്ചെങ്കിലും ..നമ്മള്‍ പിരിഞ്ഞത് നന്നായെന്നു എനിക്ക് തോന്നുന്നു.... അല്ലെങ്കില്‍ ഈ ജീവിതത്തില്‍ നീ തനിച്ചായേനെ... കാരണം ഇന്ന് ഞാനിതെഴുതുന്നത് മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വാര്‍ഡില്‍ നിന്നാണ്... കഴിഞ്ഞ നാല് മാസമായി പല ആശുപത്രികളിലും കയറി ഇറങ്ങുകയാണ്. തിരിച്ചു വരാനാവാത്ത വിതത്തില്‍ രോഗം എന്നില്‍ പടര്‍ന്നു കഴിഞ്ഞു. ശരീരം നുറുങ്ങുന്ന വേദനയിലും എന്നെ അലട്ടിയത് മനസിന്റെ വേദനയായിരുന്നു... ഇതൊക്കെ നിന്നോട് പറഞ്ഞു കഴിഞ്ഞപ്പോള്‍ തന്നെ മനസിന്റെ വേദന മാറിയപോലെ തോന്നുന്നു.... മരിക്കുന്നതിന്റെ മുന്‍പ് നീ ഇതൊക്കെ അറിയണം എന്നാ ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ...അത് സാദ്യമായി.... എനിക്ക് സമാദാനമായി... എന്നെ മറന്നു സന്തോഷമായി ജീവിക്കുക... നീ എനിക്ക് സമ്മാനിച്ച നല്ല ഓര്‍മ്മകള്‍ മനസ്സില്‍ കണ്ടു കൊണ്ട് ഇനി എനിക്ക് കണ്ണടക്കാം... ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ നമുക്ക് ഒന്നിക്കാം ... നിര്‍ത്തുന്നു... എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക....
                                                                                                                              സ്നേഹത്തോടെ....
                                                                                                                                          ജാബിര്‍ ..

        കയ്യില്‍ കിടന്ന കടലാസ് വിറച്ചു... ഭൂമി തനിക്കു ചുറ്റും കറങ്ങുന്നത് പോലെ തോന്നി.. കണ്ണുകള്‍ നിറഞ്ഞൊഴുകി.. പാതി ജീവന്‍ പറിഞ്ഞു പോകുന്നവേധനയോടെ അവള്‍ പൊട്ടി കരഞ്ഞു...
'' എന്താടി ..നിന്നെ കെട്ടിയവന്‍ ചത്തോ... എന്തിനാ ഇങ്ങനെ നിലവിളിക്കുന്നത്...'' അവളുടെ ഭര്‍ത്താവ് നൌഫല്‍ മുറിയിലേക്ക് കടന്നു വന്നു. അവളുടെ കയ്യിലുള്ള കത്ത് പിടിച്ചു വാങ്ങി..
''ഓഹോ.. അവന്റെ കത്താണല്ലേ... കല്യാണത്തിന് മുന്‍പ് അഴിഞ്ഞാടിയതൊന്നും പോരെ... കല്യാണം കഴിഞ്ഞാലെങ്കിലും നിറുത്തികൂടെ... ഇപ്പോഴും അവനെ ഉള്ളില്‍ വച്ച് നടക്കുകയാണോ..''... നൌഫലിന്റെ ശബ്ദം ഉയര്‍ന്നു....
''ഇക്ക... നിങ്ങള്‍ കരുതന്നത് പോലെ അവന്‍ എന്റെ ഉള്ളില്‍ ഇല്ല.... നിങ്ങള്‍ ആ കത്തൊന്നു വായിക്കു.... അവന്‍ മരിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗിയാണ്.... എന്നെ അവിടെ വരെ ഒന്ന് കൊണ്ട് പോകുമോ... എനിക്കാ കാലില്‍ വീണു മാപ് പറയണം... ''... അവള്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.....
നൌഫല്‍ കയ്യ് ചൂണ്ടികൊണ്ട്‌ ചീറി അടുത്തു..... ''അവന്‍ ചത്താലും വേണ്ടില്ല, നീ ഈ വീട് വിട്ടു പുറത്തിറങ്ങരുത്... മിണ്ടാതെ അവിടെ ഇരുന്നോണം..'' പിന്നെ മുറി വിട്ടിറങ്ങി ബൈക്കുമെടുത്ത്‌ എങ്ങോട്ടോ പോയി....
                       ഇത്രയും ശബ്ദ കോലാഹലം ഉണ്ടായിട്ടും.. ഉപ്പയോ ഉമ്മയോ ഒന്ന് വന്നു നോക്കുക പോലും ചെയ്തില്ല. അതില്‍ അവള്‍ക്കു അത്ഭുതവും തോന്നിയില്ല... ആദ്യമൊക്കെ അവര്‍ ഇറങ്ങി വന്നു ചോദിക്കുമായിരുന്നു .. എന്താ ശബ്ദമെന്ന്... എന്നും എന്തെങ്കിലും കാരണം പറഞ്ഞു വഴക്കുണ്ടാക്കി ഇറങ്ങിപോക്ക് പതിവായതോടെ ഉമ്മയും ഉപ്പയും മുറിയില്‍ നിന്നും ഇറങ്ങാതായി.... അവര്‍ക്കും അവനെ പേടിയാണ്... കല്യാണം വരെ ഉപ്പയുടെ ശബ്ദമാണ് ഈ വീട്ടില്‍ ഉയര്‍ന്നു കേട്ടിരുന്നത്... ഇപ്പോള്‍ ഉപ്പ പുറത്തിറങ്ങാറെ ഇല്ല... ആരെയും നേരിടാനുള്ള ആത്മവിശ്വാസം ഇല്ല... അവളെ കാണുമ്പോഴൊക്കെ ആ കണ്ണുകള്‍ നിറയുമായിരുന്നു.... അവളുടെ വിധി ഓര്‍ത്തായിരിക്കും എന്നാണ് അവള്‍ കരുതിയത്... ഇന്നിപ്പോള്‍ തോന്നുന്നു ആ കണ്ണില്‍ കണ്ടത് തന്നെ കയ്യ് പിടിച്ചു കൊടുതതിലുള്ള  കുറ്റബോധമായിരുന്നെന്നു... ഈ കല്യാണം നടന്നതില്‍ ഇന്നേറ്റവും വേദനിക്കുന്നത് ആ മനുഷ്യനാണ്...
                       അവള്‍ പതിയെ കണ്ണ് തുടച്ചു കൊണ്ട് എഴുന്നേറ്റു... അവന്‍ ചുരുട്ടി എറിഞ്ഞ കത്ത് കയ്യിലെടുത്തു... എത്ര തവണ വായിച്ചു എന്നറിയില്ല. ... ഓരോ വാക്കും ഓരോ മുള്ളുകളായി തറചിറങ്ങി...  അവന്റെ  കണ്ണടയുന്നതിനു മുന്‍പേ ഈ ജീവിതം  അവസാനിച്ചു പോയിരുന്നെങ്കില്‍  എന്നവള്‍ ആഗ്രഹിച്ചു...   കരഞ്ഞു കരഞ്ഞു ..പിന്നീടെപ്പോഴോ തളര്‍ന്നുറങ്ങി ..... മാനത്തു നിന്നൊരു നക്ഷത്രം മാടിവിളിക്കുന്നതായി സ്വപ്നം കണ്ടുറങ്ങി... ഒരു പാട് കാലത്തിനു ശേഷം മനസമാദാനത്തോടെ അവള്‍ ഉറങ്ങി... ..ഉണരാത്ത.... ഒരിക്കലും ഉണരാത്ത ഉറക്കം........


Monday, August 1, 2011

ഡയറി കുറിപ്പുകള്‍...

         29 JUNE 1980
...............................................................
                       എന്നും എഴുതാറുള്ളത് പോലെ ഇന്നെനിക്കെഴുതാന്‍ കഴിയുന്നില്ല. എന്തെഴുതണം എവിടെ തുടങ്ങണം എന്നെനിക്കറിയില്ല.  ഇന്നത്തെ ദിവസം ഭൂമിയിലെ ഏറ്റവും സന്തോഷവതി ചിലപ്പോള്‍ ഞാനായിരിക്കും. സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്തം എന്നൊക്കെ കഥകളിലും കവിതകളിലും വായിച്ചപ്പോഴും , മറ്റുള്ളവര്‍ പറഞ്ഞപ്പോഴൊന്നും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ഒരു സ്ത്രീക്കും ജീവിതത്തില്‍ മറക്കാനാവാത്ത ദിവസം. സ്ത്രീകള്‍ക് മാത്രമായി കിട്ടിയ അനുഗ്രഹം. ജന്മം നല്‍കുകയെന്ന മഹാഭാഗ്യം. അതെ ഇന്ന് ഞാനൊരു അമ്മയായി.  ഇന്നലെ വരെ ഞാന്‍ ഇതില്‍ എന്നെക്കുറിച്ച് മാത്രമാണ് എഴുതിയത്. ഇന്ന്  മുതല്‍ എനിക്ക് കൂട്ടിനു ഒരാളുണ്ട്, ഞാന്‍ ആഗ്രഹിച്ചത് പോലെ ... തങ്ക കുടം പോലെ ഒരു ആണ്‍ കുഞ്ഞ്. ......................
............................................................
                വാര്‍ധക്യം ചുക്കി ചുളിച്ച വിരലുകളിലൂടെ ഡയറി താളുകള്‍ മാറി മാറി വന്നു.  എന്നോ കുറിച്ചിട്ട  നിറമുള്ള ബാല്യവും , സ്വോപ്നം കണ്ട കൌമാരവും  അനുഗ്രഹീതമായ മാതൃത്വവും   മറ്റും വരികള്കിടയിലൂടെ കണ്ടു . അവന്‍ ഉറങ്ങാന്‍ വേണ്ടി   ഉറങ്ങാതിരുന്ന രാത്രികളും, അവനു വേണ്ടിയുള്ള വഴിപാടുകളും നേര്‍ച്ചകളും, അവനു വേണ്ടി മാത്രമായി വന്ന ഉദയാസ്തമായങ്ങളും കണ്മുന്നില്‍ താളുകളായി മറിഞ്ഞപ്പോള്‍ താരാട്ടിന്റെ ഈണങ്ങളും അവന്റെ കൊച്ചു വര്‍ത്തമാനങ്ങളും കാതില്‍ വന്നലച്ചു...  കയ്യ് വളര്‍ന്നതും  കാലു വളര്‍ന്നതും , ആദ്യമായ് ചിരിച്ചതും , ആദ്യ പല്ല് മുളച്ചതും , ആദ്യമായ്  അമ്മെ  എന്ന്  വിളിച്ചതും,        ആദ്യ പിറന്നാള്‍  വന്നതും,  ഇന്നെന്ന പോലെ കണ്മുന്നില്‍ കണ്ടു.  ആദ്യമായ് സ്കൂളിലയച്ചപ്പോള്‍   അമ്മ  കൂടെയിരിക്കണംമെന്നു  വാശി പിടിച്ചതും,  പിന്നെ പിന്നെ  വൈകുന്നെരങ്ങളില് ‍  വഴി കണ്ണുമായ്  കാത്തു നിന്നതും, പനിച്ചു വിറച്ചപ്പോള്‍ കരളു പിടയുന്ന വേദനയോടെ ഓടിനടന്നതും ,  പരീക്ഷകളില്‍  വിജയിച്ചപ്പോള്‍   അവന്റെ അമ്മയെന്ന് അഭിമാനിച്ചതും, അവന്‍ കണ്ടെത്തിയ പെണ്ണിനെ നിലവിളക്കുമായി സ്വീകരിച്ചതും, ഒന്നിന് പുറകെ ഒന്നായി ...തുളുംബിയ കണ്ണുനീരില്‍ പ്രതിഫലിച്ചു കണ്ടു....  കണ്ണീരിനിടയില്‍ പലതും കാണാതെ പോയപ്പോള്‍ മറ്റു ചിലത് കാണാത്തത് പോലെ മറച്ചു പിടിച്ചു..... പിന്നെ നിറ കണ്ണുമായി പേന കയ്യിലെടുത്തു.....

16 MAY 2010
.......................................................................
         നാല് വര്‍ഷം മുന്‍പ് , അവന്റെ പിറന്നാള്‍ ദിവസത്തിലാണ് ഞാന്‍ ഇവിടെ എത്തിയത്. അതിഥികളും വലിയ വലിയ ആള്കാരും വരുമ്പോള്‍  അതെനിക്ക് ബുദ്ധിമുട്ടാകും  എന്നാണ് അന്നവന്‍ കാരണമായി പറഞ്ഞത്. തിരികെ കൂടികൊണ്ടുപോകാന്‍ അവന്‍ വരുമെന്ന് അന്ന് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. പിന്നെ പിന്നെ ഇവിടെയുള്ള കുറെ അമ്മമാരുടെ ഇടയില്‍ ഒരാളായി ഞാന്‍.   മാസാമാസം പതിവ് തെറ്റാതെ പണം വന്നതല്ലാതെ... നാല് വര്‍ഷമായി  ഞാനെന്റെ മോനെ  കണ്ടിട്ട്.  ഒത്തിരി അസുഖവും  കൂട്ടിനുണ്ട് . മനസും ശരീരവും തളര്‍ന്നു.   എന്തോ... എനിക്കിനി  അതികം   ആയുസില്ലെന്നു മനസു പറയുന്നു...  മോനെ കാണണം...  അവനു സുകമാണോ  എന്നറിയണം .   ഒത്തിരി വിശേഷങ്ങള്‍ അറിയണം..പേരകുട്ടികളെ കാണണം...  അത് കൊണ്ടാണ് ഇന്നലെ  വാര്‍ഡനോട്  പറഞ്ഞു അവനെ കാണണമെന്നറിയിച്ചത്.. ഇന്ന്  രാവിലെ മുതല്‍ കാത്തിരുന്നു... വൈകുന്നേരം അവന്റെ  ഫോണ്‍ ഉണ്ടായിരുന്നു... നാല് വര്‍ഷത്തിനിടയില്‍ അപൂര്‍വമായി  മാത്രമാണ്  അവനുമായി സംസാരിക്കാന്‍ അവസരം കിട്ടിയിടുള്ളത്..   ഇന്ന്  ഒന്നും  സംസാരിക്കാനും   പറ്റിയില്ല ..അവന്‍ തിരക്കിലായിരുന്നു .. നാല് വര്‍ഷമായിട്ടും തീരാത്ത തിരക്ക്.... നാളെ അവന്റെ ഇളയകുട്ടിയുടെ ആദ്യ പിറന്നാളാണ്...  ആഘോഷത്തിനുള്ള  ഒരുക്കങ്ങളുടെ  തിരക്കിലാണ് എല്ലാവരും..  പിന്നൊരിക്കല്‍ വരാമെന്ന് പറഞ്ഞു.....    അവന്‍ വരും ..എന്റെ പോന്നു മോന്‍ വരും... അത് വരെ എന്റെ കണ്ണടയാതിരുന്നാല്‍ മതിയായിരുന്നു......